ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അയ്യപ്പൻ എഴുതിയ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പൂർണ്ണരൂപം. ഇതിന്റെ അധികഭാഗവും സെൻസർ ചെയ്താണല്ലോ നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത്.
മാവേലി നാടുവാണീടും കാലം
മനുഷ്യരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിവുമില്ല –
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും –
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
ആധികൾ വ്യാധികളൊന്നുമില്ല –
ബാലമരണങ്ങൾ കേൾക്കാനില്ല
ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെ ഇല്ലപാരിൽ
തീണ്ടലുമില്ല തൊടീലുമില്ല –
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾവച്ചുള്ള പൂജയില്ല –
ജീവിയെക്കൊല്ലുന്നയാഗമില്ല
ദല്ലാൾവഴി ക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനികവിഭാഗമില്ല –
മൂലധനത്തിൻ ഞെരുക്കമില്ല
ആവതവരവർ ചെയ്തുനാട്ടിൽ –
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യപഠിക്കാൻ വഴിയേവർക്കും –
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനുംതുല്ല്യമായി-
വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം
കാലിക്കുകൂടി ചികിത്സ ചെയ്യാൻ –
ആലയം സ്ഥാപിച്ചിതന്നു മർത്യർ
സൗഗതരേവം പരിഷ്കൃതരായ്
സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ
ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി-
ഭൂതി കെടുക്കാനവർ തുനിഞ്ഞു
കൗശല മാർന്നൊരു വാമനനെ –
വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ –
ശീർഷം ചവിട്ടിയായാചകനും
അന്നുതൊട്ടിന്ത്യയധ: പതിച്ചു –
മന്നിലധർമ്മം സ്ഥലം പിടിച്ചു.
ദല്ലാൾ മതങ്ങൾ നിറഞ്ഞു കഷ്ടം
കൊല്ലുന്ന ക്രൂര മതവുമെത്തി
വർണ്ണവിഭാഗ വ്യവസ്ഥ വന്നു –
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യനശുദ്ധനാക്കും -
മയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലിൽകേറി –
തന്നിൽബലിഷ്ടന്റെകാലുതാങ്ങും
സ്നേഹവും നാണവും കെട്ടരീതി-
മാനവർക്കേകമാം ധർമ്മമായി.
സാധുജനത്തിൻവിയർപ്പുഞെക്കി-
നക്കിക്കുടിച്ചു മടിയർവീർത്തു
നന്ദിയും ദീനകരുണതാനും –
തിന്നു കൊഴുത്തിവർക്കേതുമില്ല
സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ –
ഗർവ്വിഷ്ടരീ ദുഷ്ടർ നാക്കറുത്തൂ
സ്ത്രീകളിവർക്കുകളിപ്പാനുള്ള
പാവകളെന്നു വരുത്തിവെച്ചു
ആന്ധ്യമസൂയയും മൂത്തു പാരം –
സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം പുറത്തു നിന്നു –
മെത്തിയോർക്കൊക്കെയടിമപ്പെട്ടു
എത്രനൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെ ത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനം വരാതെയിരുന്നുകൊള്ളും.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW